Saturday, October 20, 2012


ആഗുമ്പേ യില്‍ നിന്നും ശ്രിംഗേരി യിലേക്ക് വഴി തിരിയുമ്പോള്‍ ശങ്കരാചാര്യര്‍ ആദ്യമായി സ്ഥാപിച്ച ശ്രീ ശാരദ മഠവും പിന്നെ വിദ്യാ ശങ്കര ക്ഷേത്രവും മാത്രമായിരുന്നു മനസ്സില്‍ , പക്ഷെ ഈ മണ്ണില്‍ കാലെടുത്തു വെച്ചപ്പോള്‍ തന്നെ പറയാനാവാത്ത ഒരു ഉന്‍മേഷം മനസ്സിലും ശരീരത്തിലും നിറയുന്നത് ഞാന്‍ അനുഭവിച്ചു. ഒക്ടോബര്‍ മാസം ആദ്യത്തിലെ തിങ്കളാഴ്ച രാത്രി ആയിരുന്നു അത്. മഠത്തിലെ ഗസ്റ്റ്‌ ഹൌസില്‍ മുറിയെടുത്തു കുളിച്ചു ഫ്രഷ്‌ ആയി പുറത്തേക്കിറങ്ങി. സാമാന്യം ചെറിയ ആ നിരത്തിലെ പല കടകളും വീടിനോട് ചേര്‍ന്ന് ഉള്ളവയായിരുന്നു. അവയുടെ മുന്നിലെ ബോര്‍ഡുകളില്‍ ആദ്യം കണ്ണുടക്കിയത് "ചക്ക പപ്പടം" ആണ്. ചക്ക ഉപയോഗിച്ച് പപ്പടം ഉണ്ടാക്കാം എന്നത് ഒരു പുതിയ അറിവായിരുന്നു. ആവശ്യത്തിനു ചക്ക പപ്പടം വാങ്ങിക്കൂട്ടിയാണ് തിരിച്ചു മുറിയിലേക്ക് മടങ്ങിയത്.





മൂകാംബികയില്‍ നിന്നും വ്യത്യസ്തമായി മലയാളം അറിയുന്നവര്‍ ശ്രിംഗേരിയില്‍ വിരളമാണ്. പക്ഷെ, മഠത്തിന്റെ സ്വാധീനം ഉള്ളത് കൊണ്ടാണോ എന്തോ ഇവിടുത്തെ പുതിയ തലമുറയുടെ ഇംഗ്ലീഷ് സാമാന്യത്തിനും മേലെ ആയതിനാല്‍ ഭാഷ അത്രയ്ക്ക് പ്രശ്നം ആയി അനുഭവപ്പെട്ടില്ല.

യാത്രകളില്‍ പലപ്പോഴും , പുലര്‍ച്ചെ, വഴികളും വീടുകളും ഉണരും മുന്‍പ്, പക്ഷികളും പ്രകൃതിയും ഉണരും മുന്‍പ്, ഒരു വഴി നടത്തം പതിവുള്ളതാണ്. ശ്രിംഗേരി യിലും ആ പതിവ് തെറ്റിച്ചില്ല, അതി രാവിലെ നാലരക്ക് തന്നെ ക്യാമറയും തൂക്കി മുറി വിട്ടിറങ്ങി.



അകലെ ഇരുട്ടിലേക്ക് നടന്നു മറയുന്ന ചില മനുഷ്യ രൂപങ്ങള്‍ .. വഴി വിളക്കിന്‍റെ അരണ്ട മഞ്ഞ വെളിച്ചത്തിന് കീഴെ അന്നത്തെ അന്നത്തിനു വക തേടുന്ന കാപ്പി കച്ചവടക്കാരന്‍ .. കടത്തിണ്ണകളില്‍ തണുപ്പിനോട് പൊരുതി ഉറക്കം നഷ്ട്ടപ്പെട്ട ചില ഭിക്ഷാം ദേഹികള്‍ .. പുലരിയില്‍ എനിക്ക് മുന്നില്‍ ശ്രിംഗേരി യുടെ മറ്റൊരു മുഖം.. ഒരു വണ്ടി വന്നു നിര്‍ത്തി അതില്‍ നിന്നും കലപില കൂട്ടി കുറച്ചുപേര്‍ നിരത്തിലെക്കിരങ്ങിയപ്പോള്‍ ഞാന്‍ മുറിയിലേക്ക് പിന്‍വലിഞ്ഞു.



കരിങ്കല്ലില്‍ തീര്‍ത്ത മനോഹരമായ ഒരു കവിത പോലെ യാണ് ശ്രീ വിദ്യാ ശങ്കര ക്ഷേത്രം. ദ്രാവിഡ- ചാലൂക്യ ശില്പ നിര്‍മാണ ശൈലികള്‍ ഒത്തുചേരുന്ന ഇതിന്റെ നിര്‍മ്മിതി ആരുടേയും മനം മയക്കുന്നതാണ്. ക്ഷേത്രത്തിനുള്ളിലെ പന്ത്രണ്ടു തൂണുകള്‍ പന്ത്രണ്ടു രാശികളെ സൂചിപ്പിക്കുന്നു.. ഓരോ രാശിയിലും ഓരോ തൂണുകളില്‍ സൂര്യ പ്രകാശം വീഴുന്ന രീതിയിലാണ് ഇതിന്റെ സ്ഥാനങ്ങള്‍ നിശ്ചയ്ചിരിക്കുന്നത്. തൊട്ടടുത്തുള്ള ശാരദാ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് ശ്രീ ശങ്കരാചാര്യരാനെന്നു വിശ്വസിക്കപ്പെടുന്നു. തുംഗ നദിക്കരയില്‍ വിശ്വാസികള്‍ മീനൂട്ട് നടത്തുന്നുണ്ടായിരുന്നു.. പ്രഭാതത്തില്‍ തുംഗ നദിക്കു കുറുകെ പണിത വിദ്യാ തീര്‍ഥ സേതു മഞ്ഞില്‍ ചെന്ന് അവസാനിക്കുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു. വളരെ നേരം നദിക്കരയിലും ക്ഷേത്ര പരിസരത്തും ചിലവഴിച്ചു തിരിച്ചു നടന്നു.



കുറെ നേരം ചുറ്റുവട്ടത്തെ നിരത്തുകളിലൂടെ അലഞ്ഞ്, അവിടെ അടുത്ത് തന്നെ ഒരു കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ശ്രീ മാലഹാനികരേശ്വര ക്ഷേത്രത്തിലും കയറി തിരിച്ചിറങ്ങിയപ്പോള്‍ മടങ്ങാനുള്ള സമയം അടുത്തിരുന്നു. ശ്രിംഗേരി യില്‍ നിന്നും അടുത്ത ഒരു ഗ്രാമത്തിലേക്ക് പോകാന്‍ തുംഗ നദിക്കു കുറുകെ പണിത തൂക്കു പാലത്തിനു മുകളില്‍ കുറച്ചു നേരം ചിലവഴിച്ചു. പാലത്തിനു മുകളില്‍ നിന്നും നോക്കുമ്പോള്‍ ഈ കാല വര്‍ഷത്തിനപ്പുരവും വരണ്ടോഴുകുന്ന തുംഗ നദി മാത്രം ഒരു വേദനയായി അവശേഷിക്കുന്നു.





തിരിച്ചുള്ള യാത്രയില്‍ ഒരു ചോദ്യം മനസ്സിലെക്കെത്തി.. നിത്യ സഞ്ചാരിയായ, ഭിക്ഷാം ദേഹിയായ ശ്രീ ശങ്കരനെ നീണ്ട പന്ത്രണ്ടു വര്‍ഷക്കാലം ഈ മണ്ണില്‍ തന്നെ പിടിച്ചു നിര്‍ത്തിയ ആ അദൃശ്യ ശക്തി എന്തായിരിക്കാം.. ഒരു പക്ഷെ, ശതുക്കളെ പോലും സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന ഈ മണ്ണിന്‍റെ ശക്തിയായിരിക്കാം.. അത് തന്നെയായിരിക്കാം വീണ്ടും ഇവിടേയ്ക്ക് വരണമെന്ന തോന്നലിലേക്ക് എന്‍റെ മനസ്സിനെ കൊണ്ടെതിക്കുന്നതും..... 

Friday, July 20, 2012

കോടനാട് ആന പരിശീലന കേന്ദ്രം


മനുഷ്യാ... ഞാനെന്തു തെറ്റ് ചെയ്തിട്ടാണ് നീ എന്നെ ഈ തടവറയില്‍ അടച്ചിട്ടിരിക്കുന്നത്? എന്നെ തുറന്നു വിടൂ...

ഒരു പക്ഷെ മൃഗങ്ങള്‍ക്കും മനുഷ്യരെപ്പോലെ സംസാരിക്കാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ അവര്‍ മനുഷ്യരോട് ഇങ്ങനെ പ്രതികരിച്ചേനെ. കാട്ടില്‍ സ്വസ്ഥമായി കളിച്ചുല്ലസിച്ചു നടക്കേണ്ട ഈ കുട്ടിയാനയുടെ കരളലിയിക്കുന്ന ഈ കാഴ്ചയാണ് കോടനാട് ആന താവളത്തിലെതുന്ന ഏതൊരു സഞ്ചാരിയെയും കാത്തിരിക്കുന്നത്.

മലയാറ്റൂര്‍ ഫോറെസ്റ്റ് ഡിവിഷനില്‍ പെരിയാര്‍ തീരത്തുള്ള കോടനാട് ഒരു കാലത്ത് പ്രശക്തമായ ആന പരിശീലന കേന്ദ്രം ആയിരുന്നു. മലയാറ്റൂര്‍ കാടുകളില്‍ നിന്നും ആനകളെ പിടിച്ചു തുടങ്ങിയ 1895 ലാണ് ഈ ആന പരിശീലന കേന്ദ്രവും തുടങ്ങുന്നത് . ഇപ്പൊ കാണുന്ന ആറ് മുറി "തടവറ"1965 ഇല്‍ പണി കഴിപ്പിച്ചതാണ്. 1977 ഇല്‍ ആന പിടുത്തം സര്‍ക്കാര്‍ നിയമം മൂലം നിരോധിക്കുന്നത് വരെ ഇവിടെ ആനകളെ പണിയെടുക്കാന്‍ പരിശീലിപ്പിച്ചിരുന്നു. രണ്ടു കുട്ടിയാനകള്‍ ഉള്‍പ്പടെ ഏഴു ആനകള്‍ ഇപ്പോള്‍ ഇവിടുണ്ട്. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ നിന്നും 12 കിലോമീറ്റര്‍ അകലെ മാറിയാണ് കോടനാട്. (എറണാകുളത്ത് നിന്നും 45 കിലോമീറ്റര്‍ ). സഞ്ചാരികള്‍ക്കായി ആന സവാരി ഒരുക്കിയിട്ടുണ്ട് (അങ്ങനെയും അവരെ കഷ്ട്ടപ്പെടുത്തുന്നുണ്ടെന്നു സാരം!) ഉള്ളില്‍ ഒരു ചെറിയ മൃഗ ശാല ഉണ്ടായിരുന്നത് ഇപ്പൊ പൂട്ടിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഞായറാഴ്ച മഴയൊഴിഞ്ഞ നേരം നോക്കി ക്യാമറയുമായി കോടനാടെയ്ക്ക് ഇറങ്ങിയത്‌ വളരെ പ്രതീക്ഷയോടെ ആയിരുന്നു. കൂട്ടിലിട്ട ആന കുട്ടികളും ചങ്ങലയിട്ട കാലുകളുമായി മനുഷ്യന്‍റെ ക്രൂരതകളിലേക്ക് കണ്‍ തുറക്കുന്ന ചില ഫ്രെയിമുകള്‍ .
യാത്രകള്‍ അവസാനിക്കുന്നില്ല...

Tuesday, December 13, 2011

03-12-2011
ഒരു നല്ല യാത്രക്ക് അവസരമൊരുക്കിയ മലയാള നാടിനു നന്ദി...

തികച്ചും അപ്രതീക്ഷിതമായ ഒരു യാത്ര, ഉച്ചക്ക് വിജയന്‍ വിളിച്ച് വൈകിട്ട് വര്‍മാജിക്കൊപ്പം യാത്ര പോകുന്നോ എന്ന് ചോദിക്കുന്നു, ഓക്കേ പറയുന്നു, വൈകിട്ട് ഞാനും പ്രേമും കൂടി തൃപ്പൂണിത്തറക്ക് ബൈക്കില്‍. അവിടെ സ്വാതി നേരത്തെ തന്നെ എത്തിയിരുന്നു, പിന്നീട് അച്ചുവും പ്രശാന്തും കൂടി എത്തിച്ചേര്‍ന്നു.

വര്‍മ്മാജിയുടെ വീട്ടില്‍ നിന്നും വൈകുന്നേരം തിരിച്ച് കുളമാവ് ഡാമിനുമകളില്‍ കുറച്ച് നേരം ചിലവഴിച്ച് ചെറുതോണി എത്തിയപ്പോള്‍ രാത്രി വൈകിയിയിരുന്നു. വണ്ടിയില്‍ പെട്രോളും കുറവായിരുന്നു, അതിനാല്‍ രാത്രി ചെറുതോണിയില്‍ മുറിയെടുത്തു അവിടെ തങ്ങി. വെള്ളവും പുകയും നിറഞ്ഞ ഒരു രാത്രി, കൂട്ടിന് കുറെ കവിതകളും.

ചെറുതോണിയില്‍ നിന്നും രാവിലെ രാമക്കല്‍ മേട്ടിലേക്ക്. അവിടെ ബാലന്‍ പിള്ള സിറ്റിയില്‍ ഒന്നു കറങ്ങി(!!!) കാറ്റാടി പാടമൊക്കെ കണ്ട്, മലമുകളില്‍ കുറേ നേരം ചിലവഴിച്ച് മടക്കയാത്ര. മടക്കയാത്ര വാഗമണ്‍ വഴിയാക്കാന്‍ തീരുമാനത്തിലെത്തി.

ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ പ്രതിക്ഷേധ സമരം കാരണം തിരിച്ചുവരവ് ആകെ ചുറ്റി. ഇടക്ക് വണ്ടി വഴിതിരിച്ചു വിട്ടു, പിന്നെ ആകെ ബ്ലോക്ക്. വഴി ചോദിച്ച് ചോദിച്ചാണ് യാത്ര എന്നിട്ടും ഇടക്കെപ്പോഴോ വഴി തെറ്റി, വഴി തെറ്റിയെന്നു ഞങ്ങള്‍ പക്ഷെ പറയില്ല, കാരണം വന്നത് അത്ര മനോഹരമായ വഴികളിലൂടെയായിരുന്നു. തേയില തോട്ടത്തിനു നടുവിലൂടെ ഒരു കൊച്ചു റോഡ്. ചിലയിടത്ത് പൊട്ടിപ്പൊളിഞ്ഞ് ആകെ താറുമാറായി കിടക്കുന്നു. പക്ഷെ യാത്ര ആസ്വദിച്ചു തന്നെ. പുള്ളിക്കാനത്തെ മലനിരകളുടെ ഭംഗി പറഞ്ഞറിയിക്കാനാവാത്തതാണ്. വൈകുന്നേരത്തെ ആകാശവും കോടയുമൊക്കെയായി മനസ്സു നിറക്കുന്ന കാഴ്ച്ചകള്‍. 


പുള്ളിക്കാനത്തുനിന്നും ഏലപ്പാറ വഴി വാഗമണ്‍ എത്തിയപ്പോള്‍ നേരം ഇരുട്ടി. ആ രാത്രി വാഗണില്‍ കഴിച്ചുകൂട്ടി. രാവിലെ മൊട്ടക്കുന്നുകളും കണ്ട് തിരിച്ച് എര്‍ണ്ണാകുളത്തിന്. 


ഈ യാത്ര കൊണ്ട് ലാഭമേറെയാണ്. വര്‍മ്മാജിയുടെ പുകക്കുഴലിന് വയറുനിറഞ്ഞു. സ്വാതിക്ക് മലമുകളില്‍ പുഷ് അപ്പ് എടുക്കാന്‍ പറ്റി. പ്രശാന്ത് ഒരു എക്സ്പേര്‍ട്ട് ഡ്രൈവറായി മാറി. പിന്നെ എനിക്ക് കുറെ നല്ല ചിത്രങ്ങളും.

മനസ്സില്‍ മായാത്ത ഒരു യാത്ര കൂടി.

Thursday, January 13, 2011

യാത്ര പൊന്‍മുടിയിലേക്ക്...

09-01-2011


യാത്ര പൊന്‍മുടിയിലേക്ക്...




ഒരു മീറ്റിങ്ങിനു പോകാന്‍ ഇരുന്നതായിരുന്നു ഞാനും തിരുവനന്തപുരംകാരനായ എന്‍റെ സുഹൃത്തും. പക്ഷെ അപ്രതീക്ഷിതമായി മീറ്റിംഗ് മാറ്റിവെച്ചു. അപ്പോഴാണ്‌ മഴ കാരണം മാറ്റിവെച്ച ഒരു പൊന്‍മുടി ട്രിപ്പിന്റെ കാര്യം ഓര്‍മ്മ വന്നത്. മഴയൊക്കെ മാറിയല്ലോ, അപ്പൊ യാത്ര പൊന്‍മുടിയിലേക്കാകാം എന്ന് തീരുമാനിച്ചു.




എറണാകുളത്തു നിന്നും രാത്രി തിരിച്ച ഞങ്ങള്‍ പുലര്‍ച്ചെ നാലുമണിക്ക് മുന്‍പ് തിരുവന്തപുരം എത്തി. പല തവണ തിരുവനന്തപുരം പോയിട്ടുണ്ടെങ്കിലും ഞാന്‍ ഇതുവരെ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പോയിട്ടില്ലായിരുന്നു. അതുകൊണ്ട് ആദ്യം ക്ഷേത്രക്കുളത്തില്‍ കുളിച്ചു പത്മനാഭസ്വാമിയെ തൊഴുതിറങ്ങി.  മകരവിളക്ക് അടുത്തതിനാല്‍ ക്ഷേത്രത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള സ്വാമിമാരുടെ തിരക്ക്. മനോഹരമായ കൊത്തുപണികളൊക്കെയുള്ള ചുറ്റമ്പലമൊക്കെ കണ്ട് ക്ഷേത്രത്തിന് വലംവെച്ച് പുറത്തെത്തിയപ്പോള്‍ മണി 6 കഴിഞ്ഞിരുന്നു.


തിരുവനന്തപുരത്തുനിന്നും നേരെ ബാലരാമപുരത്തേക്കാണ് പോയത്, വയലുകളും വാഴത്തോട്ടങ്ങളുമൊക്കെയുള്ള ഒരു ചെറിയ ഗ്രാമം. അവിടെയാണ് കൂടെയുള്ള സുഹൃത്തിന്‍റെ വീട്. അവിടെച്ചെന്ന് ഭക്ഷണമൊക്കെ കഴിച്ച് കുറച്ച് നേരം വിശ്രമിച്ചു. 10 മണി കഴിഞ്ഞപ്പോള്‍ അവിടുന്ന് പൊന്‍മുടി കാണാന്‍ ഇറങ്ങി. ബാലരാമപുരത്തുനിന്നും 70 കിലോമീറ്ററില്‍ അധികം ഉണ്ട്. ബൈക്കിലാണ് യാത്ര.


12 മണി കഴിഞ്ഞപ്പോള്‍ പൊന്‍മുടിയുടെ തുടക്കത്തില്‍ എത്തി. കല്ലാറിന്‍റെ അധികം വെള്ളമില്ലാത്ത തുറസ്സായ സ്ഥലത്ത് ഞങ്ങള്‍ ഇറങ്ങിച്ചെന്നു. അവിടെ ഒരു പാറക്കുമുകളില്‍ കുപ്പിയും ഗ്ലാസുമൊക്കെ നിരത്തി ഒന്നു "മിനുങ്ങാനുള്ള" തയ്യാറെടുപ്പില്‍ രണ്ടുപേര്‍. അവിടെ ഊഞ്ഞാല്‍ പോലെ മുകളില്‍നിന്നും തൂങ്ങിക്കിടക്കുന്ന ഒരു കാട്ടുവള്ളിയില്‍ വലിഞ്ഞുകയറി കുറച്ച് അഭ്യാസങ്ങള്‍. പിന്നെ അവിടുന്ന് മുകളിലേക്ക്. ആകെ 22 ഹെയര്‍ പിന്‍ വളവുകള്‍. അതില്‍ ആദ്യത്തേത് എത്തി എന്നറിയിക്കുന്ന ബോര്‍ഡ്. പറയത്തക്ക തണുപ്പൊന്നും ഇല്ലായിരുന്നു.
കല്ലാര്‍ 

വള്ളിയില്‍ വലിഞ്ഞു കയറാനുള്ള ശ്രമത്തില്‍ 
വഴിയരികില്‍നിന്നൊരു കാഴ്ച്ച 
മുകളില്‍ ചെന്നപ്പോള്‍ നാലുവശവും പച്ചപുതച്ച മൊട്ടക്കുന്നുകള്‍. ഞങ്ങള്‍ ചെല്ലുമ്പോള്‍ നല്ല തെളിഞ്ഞ ആകാശം. പക്ഷെ ഇവിടെ ഈ തെളിഞ്ഞ ആകാശം മഞ്ഞുവന്നു മൂടുന്നത് നിമിഷങ്ങള്‍ക്കുള്ളിലായിരിക്കും. ഒരുപക്ഷെ അധികം ദൂരത്തല്ലാതെ നില്‍ക്കുന്നവരെ കാണാന്‍ പോലും കഴിയാത്ത വിധം മഞ്ഞുവന്നു മൂടി എന്നും വരാം. രണ്ടുമൂന്നു മൊട്ടക്കുന്നുകള്‍ക്കു മുകളില്‍ നടന്നുകയറി. പിന്നെ കുറച്ചുനേരം കാറ്റും കൊണ്ടിരുന്നു. എന്നിട്ട് തിരിച്ച് താഴേക്ക്.
പൊന്‍മുടി 
പൊന്‍മുടി
തിരിച്ചിറങ്ങുന്നവഴി കല്ലാറിന്‍റെ മറ്റൊരു ഭാഗത്ത് ഇറങ്ങി. താഴേക്കിറങ്ങാന്‍ പടവുകളൊക്കെ ഉള്ള ഒരു ഭാഗം. പാറയില്‍ നല്ല വഴുക്കല്‍ ഉണ്ടായിരുന്നു. ഞാനൊന്ന് കാല്‍തെന്നിവീണു. പ്രശ്നം ഒന്നും ഉണ്ടായില്ല. വീണത് വെള്ളത്തില്‍ അല്ലാതിരുന്നത് ഭാഗ്യം, അല്ലേല്‍ നനഞ്ഞ് ബാക്കി യാത്ര കുളമായേനെ. മഴസമയത്ത് കല്ലാര്‍ കൂടുതല്‍ അപകടകാരിയാണ്, പെട്ടെന്നായിരിക്കും ജലനിരപ്പുയരുന്നത്. മലമുകളില്‍ മഴപെയ്യുന്നത് താഴെ അറിയില്ല. അങ്ങനെ പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്.


തിരിച്ച് നേരെ തിരുവനന്തപുരത്തിന്, അഞ്ച് മണിക്കുമുന്‍പ് എത്തി. സമയം ഇനിയും ബാക്കി. അതുകൊണ്ട് അവിടുന്ന് നേരെ കോവളം ബീച്ചിലേക്ക്, അവിടെയും ആദ്യമായിട്ടാണ്. നാട്ടുകാരും വിദേശികളുമായി ബീച്ചില്‍ നല്ലതിരക്കുണ്ടായിരുന്നു. ഷൂസ് ഊരാന്‍ മടിയായതുകൊണ്ട്‌ ഞങ്ങള്‍ കടലിലേക്ക്‌ ഇറങ്ങിയില്ല. ആറുമണിവരെ ബീച്ചില്‍ ചുറ്റിത്തിരിഞ്ഞിട്ട് തിരിച്ച് ബാലരാമപുരത്തേക്ക്.


അങ്ങനെ ഒരു യാത്രകൂടി ശുഭം.

Thursday, January 6, 2011

24-12-010


യാത്ര രാമക്കല്‍ മേട്ടിലേക്ക്.... 


കുറെ നാളുകള്‍ക്കു ശേഷമാണ് അനീഷിനെ കാണാന്‍ പോകുന്നത്... അവന്‍റെ ജോലി സ്ഥലത്ത്  ചെന്നപ്പോള്‍ അവന്‍ നല്ല കൃഷിപ്പണിയില്‍. റൂമിന് ചുറ്റുമുള്ള കാടും പടലവുമൊക്കെ വെട്ടിത്തളിച്ച് കപ്പയും വാഴയുമൊക്കെ നട്ടിരിക്കുന്നു. അവിടെ പറമ്പിലെ വാഴക്കുല വെട്ടാന്‍ ഞാനും കൂടി. വീട്ടിലേക്കു കൊണ്ടുപോകാന്‍ വാഴപ്പിണ്ടി എടുത്തുകൊണ്ടിരിക്കുമ്പോഴാണ് അനീഷിന്‍റെ ചോദ്യം... 
"നിനക്ക് 24 ആം തീയതി എന്തെങ്കിലും പ്രോഗ്രാം ഉണ്ടോ?" 
"ഡ്യൂട്ടി ഉണ്ട്... എന്താ ?" 
"അന്ന് രാത്രി നമ്മള്‍ക്ക് ഒരിടം വരെ പോയാലോ ?" 
"പോകാം... എങ്ങോട്ടാ?" 
(ഞങ്ങള്‍ തമ്മില്‍ ഇങ്ങനെയാണ്... എങ്ങോട്ടെങ്കിലും പോകാന്‍ വരുന്നോ എന്ന് ചോദിച്ചാല്‍ ആദ്യം പോകാം എന്ന് പറയും, പിന്നീടെ എവിടെ എന്നൊരു ചോദ്യം ഉള്ളു) 
"നമ്മള്‍ക്ക് രാമക്കല്‍ മേട്ടിലേക്ക് പോകാം..." 
"ശരി"

24 ആം തീയതി ഉച്ച വരെ ബസ്സില്‍ പോകാം എന്നാ തീരുമാനത്തിലായിരുന്നു, പക്ഷെ അന്നുച്ചയ്ക്ക്, നമുക്ക് ബൈക്കില്‍ പോകാം എന്ന് പറഞ്ഞു അനീഷിന്‍റെ കാള്‍ വന്നു. ശരി എന്ന് ഞാനും പറഞ്ഞു.


നേരത്തെ ഇറങ്ങിയിട്ടുകൂടി വീട്ടില്‍ എത്തിയപ്പോള്‍ മണി ഏഴു കഴിഞ്ഞു. ഏഴര ആയപ്പോള്‍ ബൈക്കുമായി അവന്‍ വീട്ടിലെത്തി. രാത്രി ആണ്, വീട്ടില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ ആണ്, പിന്നെ വഴി പോലും കൃത്യമായി അറിയില്ല ‍, ഹൈ റേഞ്ചിലേക്ക് ഈ തണുത്ത ഡിസംബറില്‍ ഇങ്ങനെ ബൈക്കില്‍ പോകുന്നതിലെ റിസ്ക്‌ അറിയാവുന്നതുകൊണ്ട്‌ എങ്ങോട്ടാ പോകുന്നതെന്ന് അമ്മയോട് പറഞ്ഞില്ല.


ആദ്യം എനിക്ക് പ്രിയപ്പെട്ട എ.സീ റോഡ്‌ വഴി ചങ്ങനാശ്ശേരിക്ക്,പിന്നെ അവിടുന്ന് കറുകച്ചാല്‍ വഴി കട്ടപ്പനയ്ക്ക്, അങ്ങനെയാണ് യാത്ര തീരുമാനിച്ചത്.  


പോകുന്ന വഴിയിലെ വീടുകള്‍ നക്ഷത്രങ്ങളും വര്‍ണ്ണ വെളിച്ചങ്ങളും കൊണ്ട് അലങ്കരിചിരിക്കുന്നത്‌ ആസ്വദിച്ചാണ് യാത്ര. ക്രിസ്തുമസ്  രാത്രി ആയതിനാല്‍ റോഡില്‍ ജന സഞ്ചാരം ആവശ്യത്തിനുണ്ട്, അത് കൊണ്ട് വഴി ചോദിച്ചു പോകുന്നത് എളുപ്പമായി.


ഇവിടെ ആലപ്പുഴയില്‍ ഒരു വീട്ടിലും ക്രിസ്മസിന് പടക്കം പൊട്ടിക്കുന്ന പതിവില്ല. പക്ഷെ ചങ്ങനാശ്ശേരിക്ക്  കിഴക്കോട്ടു പോകുന്തോറും സ്ഥിതി വേറെയാണ്.മിക്ക വീടുകള്‍ക്ക് മുപിലും കുട്ടികള്‍ പടക്കം പൊട്ടിച്ചു ക്രിസ്മസ് ആഘോഷിക്കുന്നു. ഓര്‍ക്കാപുറത്ത് ചില പടക്കങ്ങള്‍ റോഡിനു നടുക്ക് വീണു പൊട്ടുന്നു. ഇടയ്ക്കു കുറെ കുട്ടികള്‍ റോഡ്‌ സൈഡില്‍ ഇട്ടു പൊട്ടിച്ച മാലപ്പടക്കങ്ങളില്‍ ഒന്ന്  ഞങ്ങളെ തൊട്ടു തൊട്ടില്ല എന്നമട്ടില്‍ കടന്നുപോയി.


ദൂരം കൂടുന്തോറും വഴിയരികിലെ വീടുകള്‍ വലിയ മരങ്ങള്‍ക്ക് വഴിമാറാന്‍ തുടങ്ങി. അതിനോടൊപ്പം തണുപ്പ് കൂടിക്കൂടി വരാനും തുടങ്ങി. ഇടക്കൊരു ചെക്ക്‌ പോസ്റ്റ്‌  വന്നപ്പോള്‍ അവിടുത്തെ പോലീസുകാരനോട്‌ ചോദിച്ചു കട്ടപ്പനക്കുള്ള വഴി ഒന്നുകൂടി ഉറപ്പിച്ചു.


ബൈക്ക് ഏലപ്പാറ കയറ്റം കയറാന്‍ തുടങ്ങിയപ്പോള്‍ തണുപ്പ് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി. ഷൂസിനുള്ളിലെ കാലുപോലും മരവിച്ചു തുടങ്ങി. മൂന്നാര്‍ കഴിഞ്ഞാല്‍ പിന്നെ കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള സ്ഥലമാണ് ഏലപ്പാറ( ? ). തേയില തോട്ടങ്ങള്‍ക്ക് നടുവിലൂടെ യാത്ര പുരോഗമിച്ചുകൊണ്ടിരുന്നു. രാത്രി ആയതിനാല്‍ പല നല്ല കാഴ്ചകളും നഷ്ട്ടമായി. കട്ടപ്പന എത്തിയപ്പോള്‍ മണി 12 കഴിഞ്ഞു. ഒരു കാപ്പി കുടിക്കാനും പിന്നെ ഒന്ന് നടുവ് നിവര്‍ക്കാനുമോക്കെയായി ഒരു തട്ടുകടക്ക് മുന്‍പില്‍ നിര്‍ത്തി. ഇതിനു മുന്‍പും ഇടയ്ക്കിടയ്ക്ക് ഇങ്ങനെ തട്ടുകടയിലോക്കെ കേറി കാപ്പികുടിച്ചാണ് യാത്ര തുടരുന്നത്.


കട്ടപ്പനയ്ക്ക് 20 കിലോമീറ്റര്‍ മാറി തൂക്കുപാലം എന്ന സ്ഥലമാണ് ആദ്യ ലക്‌ഷ്യം. അവിടുള്ള സുഹൃത്ത്‌ ജയന്‍ ചേട്ടന്റെ വീട്ടിലാണ് രാത്രി തങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. തൂക്കുപാലം എത്തിയപ്പോള്‍ രാത്രി ഒരുമണി കഴിഞ്ഞു. വിളിച്ചപ്പോള്‍ ജയന്‍ ചേട്ടന്‍ പള്ളിയില്‍ ആണ്. ഞങ്ങള്‍ നേരെ പള്ളിയിലേക്ക് പോയി. അവിടെ പ്രാര്‍ത്ഥനയൊക്കെ കേട്ട് അങ്ങനിരുന്നു, പള്ളിക്ക് മുന്‍പില്‍ ചൂട് കായാന്‍ വിറകു കത്തിച്ചിട്ടുണ്ടായിരുന്നു അതിന്റെ ചുവട്ടില്‍ തന്നെ ഞങ്ങളും ഇരുന്നു. അതെല്ലാം കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ മണി 2 കഴിഞ്ഞു . ഒരല്‍പം ചോറും കഴിച്ചു കിടന്നു. നല്ല തണുപ്പ്. പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി ഒരു നല്ല ഉറക്കം.


രാവിലെ എഴുന്നേറ്റു ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ കഴിഞ്ഞു രണ്ടു ബൈക്കിലായി ഞങ്ങള്‍ മൂന്നുപേര്‍ രാമക്കല്‍ മേട്ടിലെക്ക് തിരിച്ചു. തൂക്കുപാലത്ത് നിന്നും 6 കിലോമീറ്റര്‍ മാറിയാണ് രാമക്കല്‍ മേട്.  ഇവിടെ വരുന്നത് വരെ രാമക്കല്‍ മേട്ടിനെ കുറിച്ച്  എനിക്ക് കാര്യമായിട്ട് ഒന്നും അറിയില്ലായിരുന്നു. ആകെ അറിയാവുന്നത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാറ്റ് വീശുന്ന സ്ഥലം എന്ന് മാത്രം.  മണിക്കൂറില്‍ 25 കിലോമീറ്ററില്‍ അധികം വേഗത്തില്‍ ആണ് ഇവിടെ കാറ്റ് വീശുന്നത്. അതുകൊണ്ടാണ് കേരളത്തിലെ ആദ്യത്തെ വിന്‍ഡ് എനര്‍ജി പ്രൊജക്റ്റ്‌ രാമക്കല്‍ മേട്ടില്‍ ആരംഭിച്ചത്.
രാമക്കല്‍ മേട്ടിലെ കുന്നിന്‍ മുകളില്‍ നിന്നുള്ള ഒരു കാഴ്ച
കാറ്റിന്റെ തോട്ടിലിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് ഒരു വലിയ ബോര്‍ഡ്‌ ആണ്   രാമക്കല്‍ മേട്ടില്‍ ആദ്യം കാണുന്നത്. അവിടുന്ന്  കുറവന്റെയും കുറത്തിയുടെയും വലിയ ശില്‍പ്പം പണിതു വെച്ചിരിക്കുന്ന കുന്നിലേക്ക് ആണ് ആദ്യം പോയത്. അവിടെ വ്യൂ  പോയിന്റില്‍ നിന്നും താഴേക്കു നോക്കിയാല്‍ കാണുന്നത് അങ്ങകലെ തമിഴ് നാടാണ്. തേനി കമ്പം മുതലായ ചെറിയ പട്ടണങ്ങളും, അളന്നു ചതുരങ്ങളായ് തിരിച്ച പാട ശേഖരങ്ങളും കാണാം. അവിടെ കുറവനെയും കുറത്തിയെയും കുട്ടികളെയും ഒക്കെ കണ്ടു കുറെ നേരം കാറ്റും കൊണ്ടിരുന്നു.
കുറവനും കുടുംബവും
ഈ കുന്നില്‍ നിന്നും നോക്കിയാല്‍ അകലെ മറ്റൊരു മല കാണാം, അവിടെയാണ്  രാവണന്‍ തട്ടിക്കൊണ്ടുപോയ സീതാദേവിയെ അന്വേഷിച്ചു വന്ന രാമന്‍ ഇരുന്നു എന്ന്  വിശ്വസിക്കുന്ന രാമക്കല്ല്. അതില്‍ നിന്നാണ് രാമക്കല്‍ മേട് എന്ന പേര് വന്നത്. ഈ കുന്നില്‍ നിന്നും ഇറങ്ങി  ഇനി പോകേണ്ടത് ആ മലയിലേക്ക് ആണ്.


ബൈക്ക് താഴെ ഒരു കടയുടെ അടുത്ത് പാര്‍ക്ക് ചെയ്തു ഞങ്ങള്‍ മല കയറ്റം തുടങ്ങി. ഇടയ്ക്കു ക്ഷീണം തീര്‍ക്കാന്‍  ഒരുകുപ്പി വെള്ളവും കുറച്ചു മിച്ചരുമൊക്കെ കയ്യില്‍ കരുതി. രാമകല്ലിന്റെ എതിര്‍ ദിശയില്‍ നിന്നുള്ള ഒരു നല്ല കാഴ്ചക്ക് വേണ്ടിയും, അതിന്റെ ഫോട്ടോ എടുകാനും വേണ്ടി ജയന്‍ ചേട്ടന്‍ ഞങ്ങളെ അതിനടുത്തുള്ള വേറെ ഒരു പാറയിലേക്ക് ആണ്  ആദ്യം കൊണ്ടുപോയത് . ആ പാറ യുടെ ഒരു വിടവിലേക്ക് പാറയില്‍ അള്ളിപ്പിടിച്ചു ജയന്‍ ചേട്ടന്‍ ആദ്യം പോയി പുറകെ ഞങ്ങളും. ഈ പോക്കില്‍ ഒന്ന് ബാലന്‍സ് തെറ്റിയാലോ കാലൊന്നു തെന്നിയാലോ താഴെ തമിഴ്നാട്ടില്‍ നിന്നും ബാക്കി ശരീരം പെറുക്കാം. പേടിച്ചു വിറച്ചാണ് എന്റെ നടപ്പ്. അവസാനം പാറയുടെ വിടവില്‍ എത്തി. ഒരാള്‍ക്ക്‌ ഇരിക്കാനുള്ള പൊക്കം മാത്രമുള്ള ഒരു വിടവ്. അവിടെ ഇരുന്നാല്‍ കാറ്റ് ശക്തിയായി വീഷിക്കൊടിരിക്കുന്നത് അനുഭവിക്കാം. കുറച്ചുനേരം അവിടെ കിടന്നു. താഴേക്ക്‌ നോക്കിയാല്‍ പേടിയാകും. രാമക്കല്ല് ഇപ്പോള്‍ വളരെ നന്നായി കാണാം. താഴെയുള്ള സമതലം കടല്‍ വറ്റി ഉണ്ടായതാണെന്ന് രാമക്കല്ലിലെ പാടുകളും വിടവുകളും കാണിച്ചു ജയന്‍ ചേട്ടന്‍ പറഞ്ഞു. ഇവിടെ നിന്നും നോക്കിയാല്‍ രാമക്കല്ലും പിന്നെ ഞങ്ങള്‍ ഇരിക്കുന്ന പാറയുമൊക്കെ സൂയിസൈഡ് പോയിന്റുപോലെ തോന്നും.  മറ്റുള്ള സ്ഥലങ്ങളിലെപ്പോലെ വേലി കെട്ടി തിരിച്ചിട്ടു പോലുമില്ല. പ്രേമ നൈരാശ്യം മൂലം രാമക്കള്ളില്‍ നിന്നും ചാടി ജീവനൊടുക്കിയ ഒരു ചെറുപ്പക്കാരന്റെ കഥ നാട്ടുകാരനായ ജയന്‍ ചേട്ടന്‍ പറഞ്ഞു.
അനീഷും ജയന്‍ ചേട്ടനും പാറയുടെ വിടവില്‍ 
രാമക്കല്ല്
ഇനി രാമക്കല്ലിന്റെ മുകളിലേക്ക്. അവിടെ ഇരുന്നാണ് സീതയെ തേടിയെത്തിയ രാമന്‍ ചുറ്റ്പാടും വീക്ഷിച്ചത്‌ എന്നാണു വിശ്വാസം. അതാണ്‌ രാമക്കല്‍ മേട്ടിലെ ഏറ്റവും ഉയരത്തിലുള്ള സ്ഥലം. പരയുടെ മുകളിലേക്ക് നല്ല കയറ്റം ഉണ്ട്, പിന്നെ അവിടുന്ന് അള്ളിപ്പിടിച്ചു ഏറ്റവും മുകളില്‍ എത്തി. താഴെ അങ്ങ് ദൂരെ തമിഴ് നാട്, ഇപ്പോള്‍ നല്ല വ്യക്തമായി കാണാം. നിന്നുകൊണ്ട് താഴേക്കു നോക്കിയാല്‍ ശരിക്കും പേടിയാകും. ഏറ്റവും മുകളില്‍ ഒരു ചെറിയ ഇരുമ്പ് പൈപ്പ് കോണ്‍ക്രീറ്റ്  ഇട്ടു ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നു,  എന്തിനാണെന്നോ? കാറ്റിന്റെ  ശക്തി കൂടിയാല്‍ ചിലപ്പോള്‍ ആള്‍ക്കാര്‍ക്ക് ബാലന്‍സ് കിട്ടില്ല, അപ്പോള്‍ പിടിച്ചു നില്‍ക്കാനാണ്  ഈ പൈപ്പ്. കുറെ നേരം പാറയുടെ മുകളില്‍ കാറ്റും കൊണ്ട് അങ്ങനെ ഇരുന്നു. പിന്നെ താഴേക്ക്  തിരിച്ചു. കുറെ നല്ല കാഴ്ചകള്‍ക്ക് അങ്ങനെ വിട.
രാമന്‍ ഇരുന്ന പാറക്കു മുകളില്‍ ഞാനും
രാമക്കല്‍ മേട്ടില്‍ നിന്നും തിരിച്ചു വരുന്ന വഴിയില്‍ നിന്നും അല്‍പ്പം ഉള്ളിലേക്ക് മാറിയാണ്  കാറ്റാടി യന്ത്രങ്ങള്‍ ഉള്ളത്, ബാലന്‍ പിള്ള ടൌണില്‍ നിന്നും അല്‍പ്പം അകലെ, ടൌണ്‍ എന്നാല്‍ നാലും മൂന്നും ഏഴു കടകള്‍ മാത്രമുള്ള ഒരു ടൌണ്‍!!! ( എല്‍സമ്മ എന്ന ആണ്‍കുട്ടി കണ്ടവരാരും ഈ ബാലന്‍ പിള്ള ടൌണ്‍ മറന്നു കാണില്ല). കാറ്റാടി യന്ത്രം അടുത്തുനിന്നും കാണുന്നത് ആദ്യമായാണ്‌. കുറെ നേരം അതിന്റെ ചുവട്ടില്‍ നിന്നു. പിന്നെ തിരിച്ച് ജയന്‍ ചേട്ടന്റെ  വീട്ടിലേക്ക്.


അവിടുന്ന് ഉച്ച ഭക്ഷണം കഴിഞ്ഞു തിരിച്ചുപോകാന്‍ യാത്ര പറഞ്ഞിറങ്ങി. പോകും വഴി ഒരു തോന്നല്‍ കട്ടപ്പന ചെന്നിട്ടു നേരെ ഇടുക്കി ഡാമിലേക്ക്  വിട്ടാലോ  എന്ന്... ഇതുവരെ പോയിട്ടില്ല, അതുകൊണ്ട് നേരെ ഇടുക്കി ഡാമിലേക്ക് തിരിച്ചു. കട്ടപ്പനയില്‍ നിന്നും 20 കിലോമീറ്റര്‍. മുക്കാല്‍ മണിക്കൂര്‍ കൊണ്ട് ചെറുതോണി എത്തി. അവിടുന്ന് പാസ്‌ ഒക്കെ എടുത്ത് ഇടുക്കി ഡാമിന്റെ അടിവാരം കണ്ടു, പിന്നെ മുകളിലേക്ക് ഡാം കാണാന്‍. ആദ്യം ചെറുതോണി ഡാം പിന്നെ ഇടുക്കി വലിയ ഡാം. ഡാമിന്റെ മുകളില്‍ നിന്നും നോക്കുമ്പോഴുള്ള ജലാശയത്തിന്റെ ഭംഗി പറഞ്ഞറിയിക്കാന്‍ ആവാത്തതാണ്. ക്യാമറയും മോബൈലുമോന്നും കയറ്റാന്‍ സമ്മതിക്കാത്തത് കൊണ്ട് ഫോട്ടോ എടുക്കാന്‍ മാത്രം പറ്റിയില്ല. നേരം വൈകിയതു കൊണ്ട് എളുപ്പത്തില്‍ ഡാം ഒക്കെ കണ്ടു തിരിച്ചു പോകാന്‍ തീരുമാനിച്ചു. അപ്പോള്‍ തന്നെ മണി 5 കഴിഞ്ഞിരുന്നു.
ഇടുക്കി ഡാമിന്റെ അടിവാരം
തിരിച്ചു വരുന്ന വഴി കുളമാവ് ഡാമില്‍ കുറച്ചുനേരം നിന്നു. ഫോട്ടോ എടുക്കാന്‍ ഫോണ്‍ എടുത്തതും സെക്യുരിറ്റി തടഞ്ഞു. അവിടുന്ന് തൊടുപുഴ പാല കോട്ടയം വഴി തിരിച്ചു വീട്ടിലേക്ക്. അങ്ങനെ ഒരു നല്ല യാത്ര കൂടി കഴിഞ്ഞു. കുറെ നല്ല നിമിഷങ്ങള്‍ ഓര്‍മ്മയിലേക്ക്.


 route: ആലപ്പുഴ- ചങ്ങനാശ്ശേരി- കറുകച്ചാല്‍- ഏലപ്പാറ- കട്ടപ്പന- തൂക്കുപാലം- രാമക്കല്‍ മേട്- കട്ടപ്പന- ചെറുതോണി- ഇടുക്കി- കുളമാവ്- തൊടുപുഴ- പാല- കോട്ടയം- ചങ്ങനാശ്ശേരി- ആലപ്പുഴ

Saturday, November 27, 2010

കരുമാടിക്കുട്ടന്റെ അടുത്തേക്ക് ഒരു യാത്ര...


ഈ യാത്ര കരുമാടിക്കുട്ടന്‍റെ അടുത്തേക്ക്...


കുറെ നാളായുള്ള ആഗ്രഹമായിരുന്നു കരുമാടികുട്ടനെ കാണണം എന്നുള്ളത്, ആലപ്പുഴയിലെ ഒരു പ്രധാന ചരിത്ര സ്മാരകം ആയിട്ടുകൂടി ഞാന്‍ ഇതുവരെ അവിടേക്ക് പോയിരുന്നില്ല.


പ്രാചീന കേരളത്തിലെ ബുദ്ധമത സ്വാധീനത്തിന്‍റെ ഒരു പ്രധാന തെളിവാണ് കരുമാടിക്കുട്ടന്‍റെ വിഗ്രഹം...


ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴക്കും തകഴിക്കും മദ്ധ്യേയുള്ള പച്ചപുതച്ച ഒരു മനോഹര ഗ്രാമം ആണ് കരുമാടി. അമ്പലപ്പുഴ-തകഴി റോഡില്‍ അമ്പലപ്പുഴയില്‍ നിന്നും 3 കിലോമീറ്റര്‍ കിഴക്കോട്ട് സഞ്ചരിച്ചാല്‍ കരുമാടി എത്തിച്ചേരും. ആ യാത്രയില്‍ റോഡിന്‍റെ വലതു വശത്തായ് അടുത്തടുത്തായുള്ള രണ്‍ട് ക്ഷേത്രങ്ങള്‍ കാണാം കാമപുരത്ത് ശ്രീ ശങ്കരനാരായണമൂര്‍ത്തി ക്ഷേത്രവും കാവില്‍ ശ്രീ ഭഗവതി ക്ഷേത്രവും. ഈ രണ്‍ടു ക്ഷേത്രത്തിനും മദ്ധ്യേയുള്ള ചെറിയ വഴിയില്‍ ഏകദേശം 100 മീറ്റര്‍ ഉള്ളിലേക്ക് മാറിയാണ് കരുമാടിക്കുട്ടന്‍റെ വിഗ്രഹം സംരക്ഷിച്ചിരിക്കുന്നത്.


കരിങ്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന, പത്മാസനത്തില്‍ ധ്യാനനിരതനായ് ഇരിക്കുന്ന ശ്രീ ബുദ്ധ വിഗ്രഹമാണ് കരുമാടിക്കുട്ടന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇടതുവശം നഷ്ടപ്പെട്ട നിലയിലാണ് ഈ വിഗ്രഹം ഇപ്പോള്‍ കാണപ്പെടുന്നത്. ബ്രാഹ്മണാധിപത്യക്കാലത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച കൂട്ടത്തില്‍ സംഭവിച്ചതായിരിക്കാം എന്ന് കരുതപ്പെടുന്നു. ഇത് ആന കുത്തിക്കളഞ്ഞതാണെന്നാണ് ഐതീഹ്യം.


കരുമാടിത്തോട്ടില്‍ നിന്നും ലഭിച്ച വിഗ്രഹം ആദ്യം കണ്‍ടെത്തി സംരക്ഷിച്ചത് സര്‍ റോബര്‍ട്ട് ബ്രിസ്റ്റോ ആണ്. ഇപ്പോള്‍ ഇത് പുരാവസ്തു വകുപ്പിന്‍റെ സംരക്ഷണത്തിലാണ്.


ശ്രീ ബുദ്ധന്‍ എങ്ങനെ കരുമാടിക്കുട്ടനായി എന്നൊരു സംശയം ന്യായമായും ഉണ്‍ടാകാം. കരുമാടി എന്നത് ഗ്രാമത്തിന്‍റെ പേരാണ്. കുട്ടന്‍ എന്നത് ചേരന്‍മാരുമായി ബന്ധപ്പെട്ടുകിടക്കുന്നു. . ആദി ചേര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം കുട്ടനാട് ആയിരുന്നു. ചേര രാജാക്കന്‍മാര്‍ കുടവന്‍, കുട്ടവന്‍, കുട്ടന്‍ എന്നൊക്കെ അറിയപ്പെട്ടിരുന്നു. ബുദ്ധമതാനുയായികളായിരുന്ന ചേരന്‍മാരില്‍ നിന്നാണ് ബുദ്ധ വിഗ്രഹത്തിന് കുട്ടന്‍ എന്ന പേര് കിട്ടിയത് എന്ന് കരുതപ്പെടുന്നു.


ഇനി കുറച്ച് ചരിത്രം പറയാം. ആലപ്പുഴയും ബുദ്ധമതവുമായുള്ള ബന്ധത്തെക്കുറിച്ച്...


പ്രാചീന കേരളത്തിലെ ഒരു പ്രധാന ബുദ്ധമത കേന്ദ്രം ആയിരുന്നു ആലപ്പുഴ. ഏറ്റവും കൂടുതല്‍ ബുദ്ധ വിഗ്രഹങ്ങള്‍ ലഭിച്ചിട്ടുള്ളത് ആലപ്പുഴ ജില്ലയില്‍നിന്നാണ്. മാവേലിക്കരയിലുള്ള ശ്രീ ബുദ്ധന്‍റെ വിഗ്രഹം മുന്പ് ഒരിക്കല്‍ കണ്‍ടിട്ടുള്ളത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു. മാവേലിക്കരക്ക് അടുത്തുള്ള ഭരണിക്കാവ് നിന്നും ബുദ്ധ വിഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്‍ട്. ക്രിസ്തുവിന് മുന്പ് മുതല്‍ ബുദ്ധ ആരാധന കേരളത്തില്‍ ഉണ്‍ടായിരുന്നുവെങ്കിലും വിഗ്രഹാരാധന തുടങ്ങിയത് 6ം നൂറ്റാണ്‍ടിന് ശേഷമാണ്, അതിനാല്‍ കേരളത്തില്‍ നിന്നും ലഭിച്ച എല്ലാ ബുദ്ധ വിഗ്രഹങ്ങളും ഏഴാം നൂറ്റാണ്‍ടിനും പന്ത്രണ്‍ടാം നൂറ്റാണ്‍ടിനും മദ്ധ്യേ നിര്‍മ്മിച്ചതാവാം എന്ന് കരുതുന്നു. കേരളത്തിലെ പ്രധാന ബുദ്ധമത കേന്ദമായിരുന്ന ശ്രീമൂലവാസം ആലപ്പുഴക്കും അമ്പലപ്പുഴക്കും മദ്ധ്യെ കുട്ടനാട്ടില്‍ ആയിരുന്നു എന്ന് കരുതപ്പെടുന്നു. ഹൈന്ദവ ആരാധനാ മൂര്‍ത്തി ആയ ശാസ്താവ് ബുദ്ധ മത സ്വാധീനത്തിലുള്ള മൂര്‍ത്തി ആണെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്, കരുമാടിക്ക് അടുത്തുള്ള തകഴി ഒരു പ്രധാന ശാസ്താ ക്ഷേത്രം ആണ്. തകഴിക്കും ശബരിമലക്കും ഇടയില്‍ ശാസ്താ ക്ഷേത്രങ്ങളുടെ ഒരു നീണ്‍ട നിര തന്നെയുണ്‍ട്. ക്ഷേത്രവും വിഗ്രഹവുമില്ലാത്ത പരബ്രഹ്മ മൂര്‍ത്തി ആരാധനയും (ഓച്ചിറ,പടനിലം) ബുദ്ധമത സ്വാധീനത്തില്‍ ഉള്ളതാണ്. ക്രിസ്തുവിനു മുന്‍പ് മുതല്‍ 12-ം നൂറ്റാണ്‍ടുവരെ ബുദ്ധമതം കേരളത്തില്‍ നിലനിന്നിരുന്നു. ആലപ്പുഴയിലെ ദ്രാവിഡ ക്ഷേത്രങ്ങളില്‍ ബുദ്ധമത സ്വാധീനം വ്യക്തമായി ദര്‍ശിക്കാന്‍ ആവുന്നത് ഇതുകൊണ്‍ടാണ്. കെട്ടുകാഴ്ച്ച, അന്നം, ആനമേല്‍ എഴുന്നള്ളിപ്പ്, പൂരം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.


(photo taken with canon 500d)